വിവരങ്ങള്‍ കാണിക്കുക

സൗഹൃദത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?

സൗഹൃദത്തെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?

ബൈബിളിന്റെ ഉത്തരം

 സൗഹൃദങ്ങൾ ജീവിതത്തിൽ വിജയിക്കാനും സന്തോഷമുള്ളവരായിരിക്കാനും സഹായിക്കും. നമ്മളെ നല്ല രീതിയിൽ സ്വാധീനിക്കാനും മെച്ചപ്പെട്ട വ്യക്തികളാക്കാനും നല്ല സുഹൃത്തുക്കൾക്കു കഴിയും.—സുഭാഷിതങ്ങൾ 27:17.

 എന്നാൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നു. കൂട്ടുകാർ നല്ലതല്ലെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുമെന്ന്‌ അത്‌ മുന്നറിയിപ്പ്‌ തരുന്നു. (സുഭാഷിതങ്ങൾ 13:20; 1 കൊരിന്ത്യർ 15:33) അങ്ങനെയുള്ള സുഹൃത്തുക്കൾ ഒരുപക്ഷേ നമ്മളെക്കൊണ്ട്‌ തെറ്റായ തീരുമാനങ്ങൾ എടുപ്പിച്ചേക്കാം, നമ്മുടെ നല്ല ഗുണങ്ങൾ നശിപ്പിച്ചേക്കാം.

ഈ ലേഖനത്തിൽ

 എങ്ങനെയുള്ള ആളാണ്‌ ഒരു നല്ല സുഹൃത്ത്‌?

 ഒരു നല്ല സൗഹൃദത്തിൽ ഒരേ ഇഷ്ടങ്ങളും താത്‌പര്യങ്ങളും ഉണ്ടായിരിക്കുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെടുന്നുണ്ടെന്നു ബൈബിൾ പറയുന്നു. ഉദാഹരണത്തിന്‌, സങ്കീർത്തനം 119:63 പറയുന്നു: “അങ്ങയെ a ഭയപ്പെടുന്ന ഏവർക്കും അങ്ങയുടെ ആജ്ഞകൾ പാലിക്കുന്നവർക്കും ഞാൻ സ്‌നേഹിതൻ.” ഈ ബൈബിളെഴുത്തുകാരൻ ആരെ സുഹൃത്താക്കാനാണ്‌ ആഗ്രഹിച്ചത്‌? ദൈവത്തെ സന്തോഷിപ്പിക്കാനും ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച്‌ ജീവിക്കാനും ആഗ്രഹിക്കുന്നവരെ.

 ഒരു നല്ല സുഹൃത്തിന്‌ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നു. ഉദാഹരണത്തിന്‌:

  •   “യഥാർഥസ്‌നേഹിതൻ എല്ലാ കാലത്തും സ്‌നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത്‌ അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.

  •   “പരസ്‌പരം നശിപ്പിക്കാൻ തക്കംനോക്കിയിരിക്കുന്ന സുഹൃത്തുക്കളുണ്ട്‌; എന്നാൽ കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്‌.”—സുഭാഷിതങ്ങൾ 18:24.

 ഒരു നല്ല സുഹൃത്ത്‌ വിശ്വസ്‌തതയും സ്‌നേഹവും ദയയും ഉദാരതയും ഉള്ള ആളായിരിക്കുമെന്ന്‌ ഈ വാക്യങ്ങൾ പറയുന്നു. അദ്ദേഹം നമ്മുടെ ജീവിതത്തിലെ ഉയർച്ചതാഴ്‌ചകളിൽ എപ്പോഴും നമ്മുടെകൂടെ ഉണ്ടായിരിക്കും. നമ്മൾ തെറ്റായ ഒരു വഴിയിലൂടെ പോകുമ്പോഴോ അല്ലെങ്കിൽ ഒരു തെറ്റായ തീരുമാനം എടുക്കുമ്പോഴോ ആ സുഹൃത്ത്‌ ധൈര്യത്തോടെ നമ്മളോട്‌ അതു തുറന്ന്‌ പറയും.—സുഭാഷിതങ്ങൾ 27:6, 9.

 ബൈബിളിൽ പറഞ്ഞിരിക്കുന്ന ചില നല്ല സുഹൃത്തുക്കൾ ആരൊക്കെയാണ്‌?

 പ്രായത്തിലും പശ്ചാത്തലത്തിലും സംസ്‌കാരത്തിലും അധികാരസ്ഥാനത്തിലും ഒക്കെ വ്യത്യാസമുണ്ടായിരുന്നവർ നല്ല കൂട്ടുകാരായിരുന്നതിന്റെ ചില ഉദാഹരണങ്ങൾ ബൈബിളിലുണ്ട്‌. അത്തരം മൂന്നു സൗഹൃദങ്ങളെക്കുറിച്ച്‌ നോക്കാം.

  •   രൂത്തും നൊവൊമിയും. രൂത്ത്‌ നൊവൊമിയുടെ മരുമകളായിരുന്നു. അതുകൊണ്ടുതന്നെ അവർ തമ്മിൽ നല്ല പ്രായവ്യത്യാസം ഉണ്ടായിരുന്നിരിക്കും. കൂടാതെ വ്യത്യസ്‌ത സംസ്‌കാരത്തിൽനിന്നും ഉള്ളവരായിരുന്നു അവർ. ഇത്രയൊക്കെ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും ആ സൗഹൃദം വളരെ ശക്തമായിരുന്നു.—രൂത്ത്‌ 1:16.

  •   ദാവീദും യോനാഥാനും. സാധ്യതയനുസരിച്ച്‌ യോനാഥാനു ദാവീദിനെക്കാൾ 30 വയസ്സു കൂടുതലുണ്ടായിരുന്നു. എന്നാൽ ബൈബിൾ അവരെക്കുറിച്ച്‌ പറയുന്നത്‌, യോനാഥാനും ദാവീദും “ഉറ്റ സുഹൃത്തുക്കളായി” എന്നാണ്‌.—1 ശമുവേൽ 18:1.

  •   യേശുവും അപ്പോസ്‌തലന്മാരും. അപ്പോസ്‌തലന്മാരുടെ ഗുരുവും യജമാനനും ആയിരുന്നതുകൊണ്ട്‌ യേശുവിന്‌ അവരുടെ മേൽ അധികാരമുണ്ടായിരുന്നു. (യോഹന്നാൻ 13:13) പക്ഷേ അവർ തനിക്കു പറ്റിയ കൂട്ടുകാരല്ലെന്നു യേശു ചിന്തിച്ചില്ല. പകരം താൻ പഠിപ്പിച്ച കാര്യങ്ങൾ അനുസരിച്ചവരോടു യേശുവിന്‌ അടുത്ത ഒരു ബന്ധമുണ്ടായിരുന്നു. യേശു പറഞ്ഞു: “ഞാൻ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന്‌ കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.”—യോഹന്നാൻ 15:14, 15.

 ഒരാൾക്കു ദൈവത്തിന്റെ സുഹൃത്തായിരിക്കാൻ കഴിയുമോ?

 കഴിയും. മനുഷ്യർക്കു ദൈവത്തിന്റെ സുഹൃത്തുക്കളായിരിക്കാൻ കഴിയും. ബൈബിൾ പറയുന്നു: “നേരുള്ളവരെയാണു ദൈവം ഉറ്റസുഹൃത്തുക്കളാക്കുന്നത്‌.” (സുഭാഷിതങ്ങൾ 3:32) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവം സുഹൃത്തുക്കളാക്കുന്നത്‌ മര്യാദയും മാന്യതയും ഉള്ള, സത്യസന്ധരായ, ദൈവത്തിന്റെ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്ന ആളുകളെയാണ്‌. ഉദാഹരണത്തിന്‌, വിശ്വസ്‌തനായ അബ്രാഹാമിനെ ദൈവത്തിന്റെ സ്‌നേഹിതൻ എന്നു ബൈബിൾ വിളിക്കുന്നുണ്ട്‌.—2 ദിനവൃത്താന്തം 20:7; യശയ്യ 41:8; യാക്കോബ്‌ 2:23.

a ഈ വാക്യത്തിൽ ‘അങ്ങ്‌’ എന്നു പറഞ്ഞിരിക്കുന്നത്‌ ദൈവത്തെയാണെന്ന്‌ ഈ സങ്കീർത്തനത്തിന്റെ സന്ദർഭം സൂചിപ്പിക്കുന്നു.