അടിമത്തം ഇന്നും തുടരുന്ന ഒരു നീച സമ്പ്രദായം
അടിമത്തം ഇന്നും തുടരുന്ന ഒരു നീച സമ്പ്രദായം
ചരിത്രത്തിലെ ഒരു അടഞ്ഞ അധ്യായമാണോ അടിമത്തം? ആണെന്നു ചിന്തിക്കാനാണു മിക്കവരും ആഗ്രഹിക്കുക. ആ വാക്കു കേൾക്കുമ്പോൾത്തന്നെ മൃഗീയ പീഡനത്തിന്റെയും മർദനത്തിന്റെയും ഭയാനക ചിത്രങ്ങളാണു മനസ്സിൽ തെളിയുന്നത്. എന്നാൽ, പലരുടെയും കാര്യത്തിൽ അത് ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ തള്ളിയ ഒരു പഴഞ്ചൻ സമ്പ്രദായം മാത്രമാണ്. ഉദാഹരണത്തിന് ഈ വിഷയത്തെ കുറിച്ചു പറയുമ്പോൾ ചിലർ ചിന്തിക്കുന്നത് പോയ നൂറ്റാണ്ടുകളിലെ അടിമക്കപ്പലുകളെ കുറിച്ചും നിരങ്ങിനീങ്ങുന്ന ആ മരക്കപ്പലുകളുടെ ചരക്കുകയറ്റുന്ന ഭാഗത്ത് അങ്ങേയറ്റം വൃത്തിഹീനമായ ചുറ്റുപാടുകളിൽ തിക്കിക്കൊള്ളിച്ചിരിക്കുന്ന ഭയവിഹ്വലരായ സ്ത്രീപുരുഷന്മാരെ കുറിച്ചുമാണ്.
ഇന്ന് സമുദ്രങ്ങളിൽ ഇത്തരം കപ്പലുകൾ കാണാൻ കഴിയില്ല എന്നതു ശരിയാണ്. അന്താരാഷ്ട്ര കരാറുകൾ ഈ വിധത്തിലുള്ള അടിമത്തത്തെ നിരോധിച്ചിരിക്കുന്നു. എന്നാൽ അടിമത്തത്തിനു തിരശ്ശീല വീണിരിക്കുന്നുവെന്ന് ഒരു പ്രകാരത്തിലും പറയാനാവില്ല. മനുഷ്യാവകാശ സംഘടനയായ ‘അന്താരാഷ്ട്ര അടിമത്ത വിരുദ്ധ സംഘടന’ കണക്കാക്കുന്നപ്രകാരം 20 കോടി ആളുകൾ ഇന്നും ഏതെങ്കിലും വിധത്തിലുള്ള അടിമനുകവും പേറി ജീവിക്കുന്നവരാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ അടിമകൾക്കു സഹിക്കേണ്ടി വന്നതിനെക്കാൾ ശോചനീയമായ ചുറ്റുപാടുകളിലായിരിക്കാം ഇവർ പണിയെടുക്കുന്നത്. വാസ്തവത്തിൽ, ചില വിശകലനവിദഗ്ധർ “ലോകത്തിൽ ഇന്ന് മുമ്പെന്നത്തെക്കാളുമധികം അടിമകളുണ്ട്” എന്ന് അഭിപ്രായപ്പെടുന്നു.
ഈ ആധുനിക അടിമകൾക്കു കരളലിയിക്കുന്ന കഥകളാണു പറയാനുള്ളത്. കാഞ്ചിക്ക് a വെറും പത്തു വയസ്സേ ഉള്ളൂ. ദിവസവും നിഷ്ഠുരരായ യജമാനന്മാരുടെ തല്ലുംകൊണ്ട് കാലികളെ മേയ്ക്കലാണ് അവന്റെ പണി. “ഭാഗ്യത്തിനെങ്ങാനും ഒരു കഷണം ഉണക്കറൊട്ടി കിട്ടിയാലായി, അല്ലെങ്കിൽ ദിവസം മുഴുവനും പട്ടിണി തന്നെ,” അവൻ പറയുന്നു. “എനിക്ക് ഇതുവരെ കൂലിയൊന്നും തന്നിട്ടില്ല, കാരണം ഞാൻ അവരുടെ അടിമയാണ്, അവരുടെ മുതലാണ്. . . . എന്റെ പ്രായത്തിലുള്ള മറ്റു കുട്ടികൾ കളിച്ചുചിരിച്ചു നടക്കുന്നു, ഇങ്ങനെ ജീവിക്കുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണ്.”
കാഞ്ചിയെ പോലെ ആധുനിക അടിമകളിൽ മിക്കവരും കുട്ടികളോ സ്ത്രീകളോ ആണ്. സ്വന്തം ഇഷ്ടത്തിനെതിരായി, പരവതാനി നെയ്ത്തുകാരോ റോഡു പണിക്കാരോ കരിമ്പു മുറിക്കുന്നവരോ വേശ്യകളോ പോലുമായി പണിയെടുക്കാൻ അവർ നിർബന്ധിതരായിത്തീരുന്നു. ചിലപ്പോൾ വെറും 500 രൂപയ്ക്കും മറ്റുമാണ് അവരെ വിൽക്കുന്നത്. കടം വീട്ടാനായി സ്വന്തം മക്കളെപ്പോലും അടിമകളായി വിൽക്കുന്ന ആളുകളുണ്ട്.
ഇത്തരം വിവരണങ്ങൾ നിങ്ങളെ വേദനിപ്പിക്കുന്നുവോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല. വിൽപ്പനച്ചരക്കുകളാകുന്ന മനുഷ്യർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ കെവിൻ ബേൽസ് പറയുന്നു: “അടിമത്തം നീചമാണ്. ഒരാളുടെ അധ്വാനം മാത്രമല്ല, മുഴു ജീവിതവുമാണ് ചൂഷണം ചെയ്യപ്പെടുന്നത്.” മനുഷ്യൻ സഹമനുഷ്യനോട് ഇത്ര നിർദയമായി പെരുമാറുമ്പോൾ അടിമത്തം എന്ന നീച സമ്പ്രദായത്തിന് എന്നെങ്കിലും തിരശ്ശീല വീഴുമെന്നു വിശ്വസിക്കാൻ നമുക്കു കഴിയുമോ? നിങ്ങൾ വിചാരിച്ചേക്കാവുന്നതിനെക്കാൾ വലിയൊരു വിധത്തിൽ നിങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന ഒരു ചോദ്യമാണ് ഇത്.
നാം കാണാൻ പോകുന്നതു പോലെ അടിമത്തത്തിനു വ്യത്യസ്ത രൂപങ്ങളുണ്ട്. അവയിൽ ചിലത് ജീവിച്ചിരിക്കുന്ന ഓരോരുത്തരെയും ബാധിക്കുന്നു. അതുകൊണ്ട് മനുഷ്യന് എന്നെങ്കിലും യഥാർഥ സ്വാതന്ത്ര്യം ലഭിക്കുമോ എന്നു നമ്മളെല്ലാം അറിയേണ്ടിയിരിക്കുന്നു. എന്നാൽ ആദ്യം നമുക്ക് അടിമക്കച്ചവടത്തിന്റെ ചരിത്രം അൽപ്പമായൊന്നു പരിശോധിക്കാം. (g02 6/22)
[അടിക്കുറിപ്പ്]
a യഥാർഥ പേരല്ല.
[3-ാം പേജിലെ ചിത്രങ്ങൾ]
ദരിദ്രരായ സ്ത്രീകളും കുട്ടികളും കാലങ്ങളായി അടിമക്കച്ചവടത്തിന്റെ ഇരകളായിരുന്നിട്ടുണ്ട്
[കടപ്പാട്]
മുകളിലത്തെ ഫോട്ടോ: UN PHOTO 148000/Jean Pierre Laffont
U.S. National Archives photo