മേലാൽ മുൻവിധി ഇല്ലാതിരിക്കുമ്പോൾ!
മേലാൽ മുൻവിധി ഇല്ലാതിരിക്കുമ്പോൾ!
അധഃപതിച്ച ഈ ലോകത്തു മുൻവിധി തരണം ചെയ്യുന്നത് ഒരു ആറ്റം വിഘടിപ്പിക്കുന്നതിനേക്കാൾ ദുഷ്കരമാണെന്നു ശാസ്ത്രജ്ഞനായിരുന്ന ആൽബർട്ട് ഐൻസ്റ്റിൻ ഒരിക്കൽ പറഞ്ഞതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. സമാനമായി, രണ്ടാം ലോകമഹായുദ്ധകാലത്തു പ്രസിദ്ധനായിത്തീർന്ന ഒരു പത്രപ്രവർത്തകനും പിന്നീട് യു.എസ്. ഇൻഫർമേഷൻ ഏജൻസിയുടെ ഡയറക്ടറുമായിരുന്ന എഡ്വേർഡ് ആർ. മുറോയും ഇങ്ങനെ പ്രസ്താവിച്ചു, “മുൻവിധി തുടച്ചുമാറ്റാൻ ആർക്കും കഴിയുകയില്ല—അംഗീകരിക്കാനേ കഴിയൂ.”
ഈ പ്രസ്താവനകളിൽ സത്യത്തിന്റെ ധ്വനിയുണ്ടോ? വിവേചനയും വർഗീയതയും തുടച്ചുമാറ്റുക അസാധ്യമാണോ? മുൻവിധിയെക്കുറിച്ചു ദൈവത്തിന് എങ്ങനെ തോന്നുന്നു?
ദൈവം പക്ഷപാതിയല്ല
ബൈബിൾ പക്ഷപാതത്തിനെതിരായി സംസാരിക്കുന്നു. (സദൃശവാക്യങ്ങൾ 24:23; 28:21) “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു” എന്ന് അതു പ്രസ്താവിക്കുന്നു. (യാക്കോബ് 3:17) അത്തരം ജ്ഞാനത്തെക്കുറിച്ചു പുരാതന ഇസ്രായേലിലെ ന്യായാധിപന്മാരോട് ഊന്നിപ്പറഞ്ഞിരുന്നു. “ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുതു,” അവരോട് ആജ്ഞാപിക്കുകയുണ്ടായി. “എളിയവന്റെ മുഖം നോക്കാതെയും വലിയവന്റെ മുഖം ആദരിക്കാതെയു”മിരിക്കണം.—ലേവ്യപുസ്തകം 19:15.
പക്ഷപാതത്തിനും മുൻവിധിക്കും എതിരെയുള്ള ബൈബിളിന്റെ ഉറച്ച നിലപാട് യേശുക്രിസ്തുവും അവന്റെ അപ്പോസ്തലന്മാരായിരുന്ന പത്രോസും പൗലോസും ഊന്നിപ്പറഞ്ഞു. “ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായ” ആളുകളോട് യേശു പക്ഷപാതരഹിതൻ ആയിരുന്നു. (മത്തായി 9:36) “കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ” എന്ന് അവൻ പഠിപ്പിച്ചു.—യോഹന്നാൻ 7:24.
യഹോവയാം ദൈവം മുഖപക്ഷമില്ലാത്തവനാണെന്നു പത്രോസും പൗലോസും നമുക്ക് ഉറപ്പേകുന്നു. “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു,” പത്രോസ് പ്രസ്താവിച്ചു. (പ്രവൃത്തികൾ 10:34, 35) “ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ” എന്നു പൗലോസ് അപ്പോസ്തലൻ നമ്മോടു പറയുന്നു.—റോമർ 2:11.
ബൈബിളിന്റെ സ്വാധീനം
ബൈബിളിന് അതിനാൽ നയിക്കപ്പെടുന്നവരുടെ വ്യക്തിത്വത്തിനു മാറ്റം വരുത്താൻ ശക്തിയുണ്ട്. എബ്രായർ 4:12 ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാ”ണ്. യഹോവയുടെ സഹായത്തോടെ, മുൻവിധിയുള്ള വ്യക്തിക്കു തന്റെ ചിന്താരീതിക്കു മാറ്റംവരുത്താനും മറ്റുള്ളവരുമായുള്ള ഇടപെടലിൽ പക്ഷപാതരഹിതനായിത്തീരാനും കഴിയും.
തർസൊസുകാരനായ ശൗലിനെ ഉദാഹരണമായെടുക്കുക. ബൈബിൾ വൃത്താന്തം പറയുന്നതനുസരിച്ച്, വഴക്കമില്ലാത്ത മതപാരമ്പര്യങ്ങൾ പിന്തുടർന്നതിനാൽ അവൻ ഒരു സമയത്തു ക്രിസ്തീയ സഭയെ അക്രമാസക്തമായി എതിർക്കുകയുണ്ടായി. (പ്രവൃത്തികൾ 8:1-3) ക്രിസ്ത്യാനികളെല്ലാം വിശ്വാസത്യാഗികളും സത്യാരാധനയുടെ ശത്രുക്കളുമാണെന്നു യഹൂദ പാരമ്പര്യം നിമിത്തം അവന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അവന്റെ മുൻവിധി ക്രിസ്ത്യാനികളെ കൊല്ലുന്നതിനു പിന്തുണ കൊടുക്കുന്നതിൽ കലാശിച്ചു. അവൻ “കർത്താവിന്റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും നിശ്വസി”ക്കുകയായിരുന്നെന്നു ബൈബിൾ പറയുന്നു. (പ്രവൃത്തികൾ 9:1) അപ്രകാരം ചെയ്യുന്നതിലൂടെ താൻ ദൈവത്തിന് ഒരു വിശുദ്ധസേവനം അർപ്പിക്കുകയായിരുന്നുവെന്ന് അവൻ അനുമാനിച്ചു.—യോഹന്നാൻ 16:2 താരതമ്യം ചെയ്യുക.
എന്നിട്ടും, തർസൊസുകാരനായ ശൌലിനു തന്റെ കടുത്ത മുൻവിധി കാറ്റിൽ പറത്താൻ കഴിഞ്ഞു. അവൻ ഒരു ക്രിസ്ത്യാനി ആയിത്തീരുകപോലുമുണ്ടായി! പിന്നീട്, യേശുക്രിസ്തുവിന്റെ ഒരു അപ്പോസ്തലനായ പൗലോസ് എന്ന പേരിൽ, അവൻ ഇങ്ങനെ എഴുതി: “മുമ്പെ ഞാൻ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തിൽ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.”—1 തിമൊഥെയൊസ് 1:13.
ചിന്താരീതിയിൽ അത്തരം ഗണ്യമായ മാറ്റം വരുത്തിയ ഏക വ്യക്തിയായിരുന്നില്ല പൗലോസ്. ഒരു സഹ സുവിശേഷകനായിരുന്ന തീത്തോസിനുള്ള ലേഖനത്തിൽ, ക്രിസ്ത്യാനികൾ “ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും” പൗലോസ് അനുശാസിച്ചു. “മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങൾക്കും ഭോഗങ്ങൾക്കും അധീനരും ഈർഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ.”—തീത്തൊസ് 3:2, 3.
മുൻവിധിയുടെ വേലികൾ പൊളിച്ചുമാറ്റൽ
ഇന്ന്, ആത്മാർഥരായ ക്രിസ്ത്യാനികൾ ആ ബുദ്ധ്യുപദേശം പിൻപറ്റാൻ തീവ്രമായി ശ്രമിക്കുന്നു. ഉപരിപ്ലവമായ ധാരണകളുടെ അടിസ്ഥാനത്തിൽ ആളുകളെ വിധിക്കുന്നത് ഒഴിവാക്കാൻ അവർ ആഗ്രഹിക്കുന്നു. മറ്റുള്ളവരെക്കുറിച്ചു ‘ദൂഷണം പറയു’ന്നതിൽനിന്ന് അത് അവരെ തടയുന്നു. സകലവിധ ദേശീയ-വംശീയ-വർഗീയ അതിർവരമ്പുകളും മറികടക്കുന്ന ഒരു സാർവദേശീയ സാഹോദര്യം അവർ ആസ്വദിക്കുന്നു.
ഇരുണ്ട നിറമുള്ള, ബ്രസീലിയക്കാരനായ എൻറിക്കയുടെ അനുഭവം പരിചിന്തിക്കുക. വർഗീയവിവേചനയുടെ ഇരയായിത്തീർന്ന അവനു വെള്ളക്കാരോടു കടുത്ത വിദ്വേഷമായിരുന്നു. അവൻ ഇങ്ങനെ വിശദീകരിക്കുന്നു: “വെളുത്ത നിറമുള്ള രണ്ടു സാക്ഷികൾ ദൈവനാമത്തെക്കുറിച്ചു സംസാരിക്കാൻ എന്റെ വീട്ടിൽ വന്നു. വെള്ളക്കാരെ എനിക്കു വിശ്വാസമില്ലാഞ്ഞതിനാൽ അവർക്കു ചെവികൊടുക്കാൻ ആദ്യം എനിക്ക് ആഗ്രഹമില്ലായിരുന്നു. എന്നാൽ അവരുടെ സന്ദേശത്തിൽ സത്യത്തിന്റെ ധ്വനിയുണ്ടെന്നു താമസിയാതെതന്നെ എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. കൊള്ളാം, ഞാൻ ഒരു ബൈബിളധ്യയനത്തിനു സമ്മതിച്ചു. എന്റെ ആദ്യത്തെ ചോദ്യമിതായിരുന്നു, ‘നിങ്ങളുടെ സഭയിൽ കറുത്തയാളുകളുണ്ടോ?’ ‘ഉവ്വ്’ അവർ മറുപടി പറഞ്ഞു. എന്നിട്ട്, എന്റെ ബൈബിൾ കഥാ a വ്യത്യസ്ത വർഗങ്ങളിലുള്ള യുവജനങ്ങളെ ചിത്രീകരിക്കുന്ന അവസാനത്തെ ചിത്രം അവർ എന്നെ കാണിച്ചു. അക്കൂട്ടത്തിൽ ഒരു കറുത്ത പയ്യനുമുണ്ടായിരുന്നു. അതെനിക്കു പ്രോത്സാഹനമേകി. പിന്നീടു ഞാൻ യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ സന്ദർശിച്ചു. അവിടെ, വ്യത്യസ്ത വർഗങ്ങളിൽനിന്നുള്ള ആളുകൾ അന്യോന്യം ആദരവോടെ ഇടപെടുന്നതു ഞാൻ കണ്ടു. എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന സംഗതിയായിരുന്നു അത്.”
പുസ്തകത്തിൽനിന്ന്,ഇപ്പോൾ യഹോവയുടെ സാക്ഷികളിലൊരാൾ എന്ന നിലയിൽ എൻറിക്കാ ഒരു ആത്മാർഥ ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതിൽ പ്രമോദമുള്ളവനാണ്. അതിന്റെ ബഹുമതി ഏതെങ്കിലും മനുഷ്യർക്കു പോകുന്നില്ലെന്ന് അവൻ തിരിച്ചറിയുന്നു. “യഹോവയും യേശുവും എനിക്കുവേണ്ടി ചെയ്തിരിക്കുന്ന സകലത്തെയുംപ്രതി ഞാൻ ഇന്ന് അവരോടു നന്ദിയുള്ളവനാണ്. സകലവിധ വർഗങ്ങളിലും വർണങ്ങളിലും പശ്ചാത്തലങ്ങളിലുമുള്ള, ഒരേ ഉദ്ദേശ്യത്തിൽ ഏകീകൃതരായിരിക്കുന്ന യഹോവയുടെ ദശലക്ഷക്കണക്കിനു വിശ്വസ്ത സാക്ഷികളോടൊപ്പമാണു ഞാൻ വേലചെയ്യുന്നത്.”
മുൻവിധിയുടെ ഇരയായി വളർന്നുവന്ന മറ്റൊരാളാണു ഡാര്യോ. 16 വയസ്സുള്ളപ്പോൾ അവൻ യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. “സാക്ഷികളുടെയിടയിൽ വർഗീയ പ്രതാപത്തിന്റേതായ വികാരങ്ങളൊന്നുമില്ലെന്നു ഞാൻ കണ്ടെത്തി,” അവൻ അഭിപ്രായപ്പെട്ടു. ആത്മാർഥ സ്നേഹത്തിന്റേതായ അന്തരീക്ഷം അവനിൽ മതിപ്പുളവാക്കി. വ്യത്യസ്ത വർഗങ്ങളിൽനിന്നുള്ള വ്യക്തികൾ സഭയിൽ ഉത്തരവാദിത്വസ്ഥാനം വഹിക്കുന്നതായി അവൻ പ്രത്യേകം ശ്രദ്ധിച്ചു. സഭയ്ക്കു പുറത്തുള്ള ആളുകളാൽ എതെങ്കിലും വിധത്തിലുള്ള മുൻവിധിയോ വിവേചനയോ നേരിടേണ്ടിവരുമ്പോൾ, സകല ജനതയിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷയിൽനിന്നുമുള്ള ആളുകളെ യഹോവ സ്നേഹിക്കുന്നുവെന്നു ഡാര്യോ ഓർമിക്കുന്നു.
തരണം ചെയ്യേണ്ട വിധം
മാന്യതയോടും ആദരവോടും കൂടെയുള്ള പെരുമാറ്റം നാമേവരും ആഗ്രഹിക്കുന്നു. മുൻവിധിയുടെ ഒരു ഇരയായിരിക്കുന്നതു സഹിച്ചുനിൽക്കുന്നത് പ്രയാസമേറിയ ഒരു പീഡനമായിരിക്കുന്നതിനു കാരണം അതാണ്. ഈ ദുഷ്ടലോകത്തിന്റെ മുൻവിധിയോടുകൂടിയ മനോഭാവത്തെ അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ സാഹചര്യങ്ങളിൽനിന്നും ക്രിസ്തീയ സഭ നമ്മെ സംരക്ഷിക്കുന്നില്ല. പിശാചായ സാത്താൻ ലോകകാര്യങ്ങൾ നിയന്ത്രിക്കുന്നിടത്തോളം കാലം അനീതിയുണ്ടായിരിക്കും. (1 യോഹന്നാൻ 5:19) വെളിപ്പാടു 12:12 നമുക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” വെറും അസ്വസ്ഥത ഉളവാക്കുകയല്ല അവന്റെ ഉദ്ദേശ്യം. ഒരു ഇരപിടിയൻ മൃഗത്തോട് അവനെ തുലനം ചെയ്തിരിക്കുന്നു. പത്രോസ് അപ്പോസ്തലൻ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.”—1 പത്രൊസ് 5:8.
“നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ; പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്നും ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ് 4:7) ദാവീദ് രാജാവു ചെയ്തതുപോലെ സംരക്ഷണത്തിനായി ദൈവത്തിലേക്കു നോക്കുന്നതാണു മുൻവിധി തരണം ചെയ്യുന്നതിനുള്ള ഒരു മികച്ച സഹായം: “എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കേണമേ.” (സങ്കീർത്തനം 71:4) നമുക്കു സങ്കീർത്തനക്കാരനെപ്പോലെ ഇങ്ങനെ പ്രാർഥിക്കാനും കഴിയും: “ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യർ എന്നെ വിഴുങ്ങുവാൻ പോകുന്നു; അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.”—സങ്കീർത്തനം 56:1.
അത്തരം പ്രാർഥനകൾക്കു ദൈവം എങ്ങനെ ഉത്തരം നൽകും? ബൈബിൾ ഉത്തരം പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിവയനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവൻ അവൻ രക്ഷിക്കും.” (സങ്കീർത്തനം 72:12, 13) അനീതിയുടെ ഇരകളായിരിക്കുന്ന സകലർക്കും യഹോവ തക്കസമയത്തു വിടുതൽ കൈവരുത്തുമെന്ന് അറിയുന്നത് എത്ര നല്ലതാണ്!
‘ആരും ദ്രോഹം ചെയ്യുകയില്ല’
ഈ ലോകത്തിന്റെ ഗവണ്മെന്റുകൾ തങ്ങളുടെ നിയമങ്ങളും പദ്ധതികളുമൊക്കെയായി മുൻവിധിയോടു പോരാടുന്നതിൽ തുടർന്നേക്കാം. സമത്വവും നീതിയും അവർ തുടർന്നും വാഗ്ദാനം ചെയ്തെന്നുവരാം. എന്നാൽ അവർക്കു വിജയിക്കാനാവില്ല. (സങ്കീർത്തനം 146:3) ദൈവത്തിനു മാത്രമേ മുൻവിധിയോടുകൂടിയ പെരുമാറ്റം തുടച്ചുമാറ്റാനാവുകയുള്ളൂ, അവൻ അതു ചെയ്യും. മനുഷ്യവർഗത്തെ ഒരു ഏകീകൃത കുടുംബമായി അവൻ രൂപാന്തരപ്പെടുത്തും. “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” ഈ ദുഷ്ട ലോകത്തിന്റെ അന്ത്യത്തെ അതിജീവിക്കുകയും സമാധാനത്തിൽ ജീവിതം ആസ്വദിക്കുകയും ചെയ്യും.—വെളിപ്പാടു 7:9, 10.
വർഗീയ-സാമൂഹിക മുൻവിധി നിമിത്തമുണ്ടായ സകല അനർഥവും യഹോവ ഇല്ലായ്മ ചെയ്യും. ഒന്നു വിഭാവനചെയ്യൂ, അന്യായമായി ആരോടും പെരുമാറുകയുണ്ടാവില്ല! “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” (മീഖാ 4:4) കൂടാതെ, ‘ആരും ദ്രോഹം ചെയ്യുകയില്ല’ എന്നു ഏശയ്യാ 11:9 (പി.ഒ.സി. ബൈബിൾ) പറയുന്നു.
നിങ്ങൾ ഇപ്പോൾ മുൻവിധിയുടെ ഇരയാണെങ്കിൽ ഈ മഹത്തായ ഭാവി പ്രത്യാശ യഹോവയുമായുള്ള നിങ്ങളുടെ ബന്ധത്തെ ബലിഷ്ഠമാക്കും. ഈ ദുഷ്ട വ്യവസ്ഥിതിയുടെ അനീതികൾ സഹിച്ചുനിൽക്കാൻ അതു നിങ്ങളെ സഹായിക്കും. മുൻവിധി തരണംചെയ്തു മുന്നോട്ടു നോക്കവേ, ബൈബിളിന്റെ ജ്ഞാനപൂർവകമായ ഈ ബുദ്ധ്യുപദേശം പിൻപറ്റുക: “യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിൻ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.”—സങ്കീർത്തനം 31:24.
[അടിക്കുറിപ്പ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
[4-ാം പേജിലെ ചിത്രം]
U.S. National Archives photo