വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പിറുപിറുപ്പ്‌ ഒഴിവാക്കുക

പിറുപിറുപ്പ്‌ ഒഴിവാക്കുക

പിറുപിറുപ്പ്‌ ഒഴിവാക്കുക

“എല്ലാം പിറുപിറുപ്പു . . . കൂടാതെ ചെയ്‌വിൻ.”​—⁠ഫിലിപ്പിയർ 2:14.

1, 2. ഫിലിപ്പിയിലും കൊരിന്തിലുമുള്ള ക്രിസ്‌ത്യാനികൾക്ക്‌ പൗലൊസ്‌ അപ്പൊസ്‌തലൻ എന്തു ബുദ്ധിയുപദേശം നൽകി, എന്തുകൊണ്ട്‌?

ഒന്നാം നൂറ്റാണ്ടിൽ ഫിലിപ്പിയിലെ ക്രിസ്‌തീയ സഭയ്‌ക്ക്‌ എഴുതിയ ദിവ്യനിശ്വസ്‌ത ലേഖനത്തിൽ പൗലൊസ്‌ അപ്പൊസ്‌തലൻ അവിടെയുള്ള സഹവിശ്വാസികളെ ഹാർദമായി അഭിനന്ദിച്ചു. അവൻ അവരുടെ തീക്ഷ്‌ണതയെയും ഉദാരമനസ്‌കതയെയും പ്രശംസിക്കുകയും അവരുടെ സത്‌പ്രവൃത്തികളിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു. എന്നിരുന്നാലും “എല്ലാം പിറുപിറുപ്പു . . . കൂടാതെ ചെയ്‌വിൻ” എന്ന്‌ അവൻ അവരെ ഓർമിപ്പിച്ചു. (ഫിലിപ്പിയർ 2:14) എന്തുകൊണ്ടാണ്‌ പൗലൊസ്‌ ഇങ്ങനെയൊരു ഉദ്‌ബോധനം നൽകിയത്‌?

2 പിറുപിറുപ്പിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന്‌ പൗലൊസിന്‌ അറിയാമായിരുന്നു. അതു ദോഷത്തിലേക്കു നയിക്കുമെന്ന്‌ ഏതാനും വർഷംമുമ്പ്‌ കൊരിന്തിലെ സഭയെ അവൻ ഓർമിപ്പിച്ചിരുന്നു. മരുഭൂമിയിലായിരിക്കെ ഇസ്രായേല്യർ, ദുർമോഹികളായിരുന്നുകൊണ്ടും വിഗ്രഹാരാധനയിലും പരസംഗത്തിലും ഏർപ്പെട്ടുകൊണ്ടും യഹോവയെ പരീക്ഷിച്ചുകൊണ്ടും പിറുപിറുത്തുകൊണ്ടും അവനെ വീണ്ടുംവീണ്ടും പ്രകോപിപ്പിച്ചെന്ന്‌ പൗലൊസ്‌ ചൂണ്ടിക്കാട്ടി. ഈ ദൃഷ്ടാന്തങ്ങളിൽനിന്നു പഠിക്കാൻ അവൻ കൊരിന്ത്യരെ പ്രോത്സാഹിപ്പിച്ചു. “അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുത്‌,” അവൻ എഴുതി.​—⁠1 കൊരിന്ത്യർ 10:6-11.

3. പിറുപിറുപ്പ്‌ ഇന്നു വിശേഷശ്രദ്ധയർഹിക്കുന്ന ഒരു വിഷയമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 യഹോവയുടെ ആധുനികകാല ദാസന്മാരെന്ന നിലയിൽ ഫിലിപ്പിയ സഭയുടേതിനു സമാനമായ ഒരു ആത്മാവാണു നമുക്കുള്ളത്‌; സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ളവരും പരസ്‌പരം സ്‌നേഹിക്കുന്നവരുമാണു നാം. (യോഹന്നാൻ 13:34, 35) എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളിൽ പിറുപിറുപ്പുമൂലം ദൈവജനത്തിനുണ്ടായ ദോഷത്തിന്റെ വീക്ഷണത്തിൽ, “എല്ലാം പിറുപിറുപ്പു . . . കൂടാതെ ചെയ്‌വിൻ” എന്ന ബുദ്ധിയുപദേശം നാം ഗൗരവമായി എടുക്കേണ്ടതുണ്ട്‌. ആദ്യംതന്നെ, പിറുപിറുപ്പിനോടുള്ള ബന്ധത്തിൽ തിരുവെഴുത്തുകളിൽ കാണുന്ന ചില ദൃഷ്ടാന്തങ്ങൾ നമുക്കു പരിചിന്തിക്കാം. തുടർന്ന്‌, ഹാനികരമായ പിറുപിറുപ്പിനു തടയിടാൻ ഇന്ന്‌ എന്തു ചെയ്യാൻ കഴിയുമെന്നും ചർച്ചചെയ്യാം.

ഒരു ദുഷ്ടസഭ യഹോവയ്‌ക്കു വിരോധമായി പിറുപിറുക്കുന്നു

4. മരുഭൂമിയിൽവെച്ച്‌ ഇസ്രായേല്യർ പിറുപിറുത്തത്‌ ഏതു വിധത്തിൽ?

4 ഇസ്രായേല്യരുടെ 40 വർഷംനീണ്ട മരുപ്രയാണകാലത്തെ സംഭവങ്ങളോടുള്ള ബന്ധത്തിൽ ‘പിറുപിറുക്കുക, മുറുമുറുക്കുക, പരാതിപ്പെടുക, ആവലാതിപറയുക’ എന്നൊക്കെ അർഥമുള്ള ഒരു എബ്രായ പദം ബൈബിൾ ഉപയോഗിക്കുന്നു. തങ്ങളുടെ സാഹചര്യത്തിൽ ഇസ്രായേല്യർ തികച്ചും അസംതൃപ്‌തരായിരുന്നു, അവർ അതു പിറുപിറുപ്പിലൂടെ വെളിപ്പെടുത്തുകയും ചെയ്‌തു. ഉദാഹരണത്തിന്‌, ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നു പുറത്തുവന്നതിനുശേഷം ഏതാനും ആഴ്‌ചകൾക്കുള്ളിൽ “യിസ്രായേൽമക്കളുടെ സംഘം ഒക്കെയും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു.” ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെട്ടുകൊണ്ട്‌ അവർ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്‌തിയാകുംവണ്ണം ഭക്ഷണം കഴിക്കയും ചെയ്‌ത മിസ്രയീംദേശത്തു വെച്ചു യഹോവയുടെ കയ്യാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങൾ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാൻ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു.”​—⁠പുറപ്പാടു 16:1-3.

5. ഇസ്രായേല്യർ പരാതിപ്പെട്ടപ്പോൾ യഥാർഥത്തിൽ അവർ ആർക്കെതിരെയായിരുന്നു പിറുപിറുത്തത്‌?

5 വാസ്‌തവത്തിൽ, ഇസ്രായേല്യർ മരുഭൂമിയിലായിരിക്കെ അവർക്ക്‌ ആവശ്യമായ ഭക്ഷണവും വെള്ളവും സ്‌നേഹപൂർവം പ്രദാനംചെയ്‌തുകൊണ്ട്‌ യഹോവ അവരെ പരിപാലിച്ചിരുന്നു. ജനം പട്ടിണിമൂലം മരിച്ചുവീഴുന്ന ഒരു അവസ്ഥ ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. എന്നാൽ അസംതൃപ്‌തരായിത്തീർന്ന അവർ തങ്ങളുടെ സാഹചര്യം ഊതിപ്പെരുപ്പിക്കുകയും പിറുപിറുക്കാൻ തുടങ്ങുകയും ചെയ്‌തു. അവരുടെ പരാതിയെല്ലാം മോശെക്കും അഹരോനും വിരോധമായിട്ടായിരുന്നെങ്കിലും ഫലത്തിൽ തനിക്കെതിരായുള്ള പരാതിയായിട്ടാണ്‌ യഹോവ അതിനെ വീക്ഷിച്ചത്‌. മോശെ ഇസ്രായേല്യരോട്‌ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ നേരെ നിങ്ങൾ പിറുപിറുക്കുന്നതു അവൻ കേൾക്കുന്നു; ഞങ്ങൾ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ.”​—⁠പുറപ്പാടു 16:4-8.

6, 7. സംഖ്യാപുസ്‌തകം 14:​1-3-ൽ കാണുന്നതുപോലെ ഇസ്രായേല്യരുടെ മനോഭാവത്തിന്‌ എന്തു മാറ്റമുണ്ടായി?

6 അതിനുശേഷം ഏറെക്കാലം കഴിയുന്നതിനുമുമ്പ്‌ ഇസ്രായേല്യർ വീണ്ടും പിറുപിറുത്തു. വാഗ്‌ദത്തദേശം ഒറ്റുനോക്കാൻ മോശെ അയച്ച 12 ഒറ്റുകാരിൽ പത്തുപേർ മോശമായ വാർത്തയുമായി മടങ്ങിവന്നപ്പോൾ “യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്‌പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു.”​—⁠സംഖ്യാപുസ്‌തകം 14:1-3.

7 ഇസ്രായേല്യരുടെ മനോഭാവത്തിന്‌ എന്തൊരു മാറ്റമാണു സംഭവിച്ചത്‌! തങ്ങളെ ഈജിപ്‌തിൽനിന്നു വിടുവിച്ചതിനും ചെങ്കടൽ വിഭജിച്ചു രക്ഷിച്ചതിനും അവർ നന്ദിയോടെ യഹോവയെ പാടിസ്‌തുതിച്ചിരുന്നു. (പുറപ്പാടു 15:1-21) എന്നാൽ നന്ദിയുള്ളവരായി തുടരുന്നതിനു പകരം മരുഭൂമിയിലെ അസൗകര്യങ്ങളും കനാന്യരെക്കുറിച്ചുള്ള ഭയവും നിമിത്തം അവർ അസംതൃപ്‌തരായിത്തീർന്നു. തങ്ങൾക്കു ലഭിച്ച സ്വാതന്ത്ര്യത്തിനായി ദൈവത്തോടു നന്ദി പറയുന്നതിനു പകരം ‘ഇല്ലായ്‌മകളായി’ അവർ വീക്ഷിച്ച കാര്യങ്ങളെപ്രതി അവർ അവനെ കുറ്റപ്പെടുത്തി. യഹോവയുടെ കരുതലുകളോട്‌ അവർക്ക്‌ യഥാർഥ വിലമതിപ്പ്‌ ഇല്ലായിരുന്നു; അതാണ്‌ പിറുപിറുപ്പിലൂടെ അവർ വെളിപ്പെടുത്തിയത്‌. “ഈ ദൂഷ്ട സഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും?” എന്ന്‌ അവൻ ചോദിച്ചുപോയതിൽ ഒട്ടും അതിശയമില്ല.​—⁠സംഖ്യാപുസ്‌തകം 14:27; 21:⁠5.

പിറുപിറുപ്പ്‌ ഒന്നാം നൂറ്റാണ്ടിൽ

8, 9. പിറുപിറുപ്പുമായി ബന്ധപ്പെട്ട്‌ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലുള്ള ദൃഷ്ടാന്തങ്ങൾ ഏവ?

8 പിറുപിറുപ്പുമായി ബന്ധപ്പെട്ടു നാം പരിചിന്തിച്ച മുൻ ദൃഷ്ടാന്തങ്ങളിലെല്ലാംതന്നെ ആളുകൾ തങ്ങളുടെ അസംതൃപ്‌തി പരസ്യമായി പ്രകടമാക്കിയെന്നു പറയാൻ കഴിയും. എന്നാൽ യേശുക്രിസ്‌തു പൊ.യു. 32-ലെ കൂടാരപ്പെരുന്നാളിനായി യെരൂശലേമിൽ വന്നപ്പോൾ “ആളുകൾ അവനെപ്പറ്റി രഹസ്യമായി പലതും പറഞ്ഞിരുന്നു” എന്ന്‌ ബൈബിൾ രേഖപ്പെടുത്തുന്നു. (യോഹന്നാൻ 7:12, 13, 32, പി.ഒ.സി. ബൈബിൾ) ചിലർ യേശു ഒരു നല്ല വ്യക്തിയാണെന്നും മറ്റു ചിലർ അല്ലെന്നും അടക്കംപറയുകയായിരുന്നു.

9 മറ്റൊരു സന്ദർഭത്തിൽ, മത്തായിയെന്നുപേരുള്ള ഒരു ചുങ്കക്കാരൻ​—⁠ലേവിയെന്നും അവൻ അറിയപ്പെട്ടിരുന്നു​—⁠യേശുവിനെയും ശിഷ്യന്മാരെയും തന്റെ വീട്ടിലേക്കു ക്ഷണിച്ചു. അപ്പോൾ “പരീശന്മാരും അവരുടെ ശാസ്‌ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടുംകൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.” (ലൂക്കൊസ്‌ 5:27-30) പിന്നീടൊരവസരത്തിൽ ഗലീലയിൽവെച്ച്‌ “ഞാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന അപ്പം എന്നു അവൻ [യേശു] പറഞ്ഞതിനാൽ യെഹൂദന്മാർ അവനെക്കുറിച്ചു പിറുപിറുത്തു.” യേശുവിന്റെ വാക്കുകൾ കേട്ട്‌ അവന്റെ ചില ശിഷ്യന്മാർപോലും ഇടറുകയും പിറുപിറുക്കാൻ തുടങ്ങുകയും ചെയ്‌തു.​—⁠യോഹന്നാൻ 6:41, 60, 61.

10, 11. ഗ്രീക്കു സംസാരിക്കുന്ന യഹൂദന്മാർ പിറുപിറുത്തത്‌ എന്തുകൊണ്ട്‌, അവരുടെ പരാതി കൈകാര്യം ചെയ്യപ്പെട്ട വിധം പരിചിന്തിക്കുന്നതിൽനിന്ന്‌ ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ എങ്ങനെ പ്രയോജനം നേടാം?

10 പൊ.യു. 33-ലെ പെന്തെക്കൊസ്‌തിനുശേഷം അധികം താമസിയാതെ ഒരു സാഹചര്യത്തിൽ ചിലർ നടത്തിയ പിറുപിറുപ്പ്‌ നല്ല ഫലം ഉളവാക്കി. ഇസ്രായേലിനു വെളിയിലുള്ള ദേശങ്ങളിൽ പുതുതായി ക്രിസ്‌ത്യാനികളായിത്തീർന്ന പല ശിഷ്യന്മാരും സഹവിശ്വാസികളുടെ ആതിഥ്യം സ്വീകരിച്ച്‌ യഹൂദയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആ സന്ദർഭത്തിൽ, ആഹാരസാധനങ്ങളുടെ വിതരണത്തോടു ബന്ധപ്പെട്ട്‌ ചില പ്രശ്‌നങ്ങൾ ഉയർന്നുവന്നു. “തങ്ങളുടെ വിധവമാരെ ദിനമ്പ്രതിയുള്ള ശുശ്രൂഷയിൽ ഉപേക്ഷയായി വിചാരിച്ചു എന്നു യവന [ഗ്രീക്ക്‌] ഭാഷക്കാർ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു,” വിവരണം പറയുന്നു.​—⁠പ്രവൃത്തികൾ 6:⁠1.

11 അവർ പക്ഷേ, മരുഭൂമിയിൽവെച്ചു പിറുപിറുത്ത ഇസ്രായേല്യരെപ്പോലെ തങ്ങളുടെ ജീവിത സാഹചര്യത്തിൽ അസംതൃപ്‌തരായി പരാതിപ്പെടുകയല്ല ചെയ്‌തത്‌. ചില വിധവമാർ അവഗണിക്കപ്പെടുന്നുവെന്ന വസ്‌തുതയിലേക്കു ശ്രദ്ധ ക്ഷണിക്കുകയായിരുന്നു അവർ. തന്നെയുമല്ല, ഈ പിറുപിറുപ്പുകാർ പ്രശ്‌നം സൃഷ്ടിക്കുന്നവരെപ്പോലെ പ്രവർത്തിക്കുകയോ യഹോവയ്‌ക്കെതിരെ മുറവിളി കൂട്ടുകയോ ചെയ്‌തില്ല. അവർ തങ്ങളുടെ പരാതി അപ്പൊസ്‌തലന്മാരെ അറിയിക്കുകയും അതു ന്യായമെന്നു കണ്ടതിനാൽ അപ്പൊസ്‌തലന്മാർ ഉടൻതന്നെ നടപടി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ചെയ്യുകയും ചെയ്‌തു. ആ അപ്പൊസ്‌തലന്മാർ ഇന്നുള്ള ക്രിസ്‌തീയ മൂപ്പന്മാർക്ക്‌ എത്ര നല്ല മാതൃകയാണ്‌! “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കള”യാതിരിക്കാൻ ഈ ആത്മീയ ഇടയന്മാർ ശ്രദ്ധയുള്ളവരാണ്‌.​—⁠സദൃശവാക്യങ്ങൾ 21:13; പ്രവൃത്തികൾ 6:2-6.

നാശകരമായ പിറുപിറുപ്പിനെതിരെ ജാഗ്രത പുലർത്തുക

12, 13. (എ) പിറുപിറുപ്പിന്റെ ഫലം ദൃഷ്ടാന്തസഹിതം വിശദീകരിക്കുക. (ബി) പിറുപിറുപ്പിലേർപ്പെടാൻ ഒരു വ്യക്തിയെ എന്തു പ്രേരിപ്പിച്ചേക്കാം?

12 കഴിഞ്ഞകാലങ്ങളിൽ പിറുപിറുപ്പ്‌ ദൈവജനത്തിനിടയിൽ വലിയ കുഴപ്പങ്ങൾ വരുത്തിവെച്ചുവെന്ന്‌ നാം കണ്ടുകഴിഞ്ഞ മിക്ക തിരുവെഴുത്തു ദൃഷ്ടാന്തങ്ങളും വെളിപ്പെടുത്തുന്നു. അതുകൊണ്ട്‌ പിറുപിറുപ്പിന്റെ വിനാശക സ്വാധീനത്തെക്കുറിച്ച്‌ ഇന്നു നാം ഗൗരവപൂർവം ചിന്തിക്കേണ്ടതുണ്ട്‌. അത്തരം സ്വാധീനം മനസ്സിലാക്കാൻ ഒരു ദൃഷ്ടാന്തം നമ്മെ സഹായിക്കും. പല ലോഹങ്ങളും പ്രകൃത്യാ തുരുമ്പെടുക്കുന്നവയാണ്‌. തുരുമ്പിക്കുന്നതിന്റെ ലക്ഷണം കണ്ടിട്ടും നാം അത്‌ അവഗണിച്ചാൽ ഒടുവിൽ അതു പൂർണമായും തുരുമ്പിച്ച്‌ ഉപയോഗശൂന്യമായിത്തീർന്നേക്കാം. അനേകം വാഹനങ്ങൾ ഉപേക്ഷിച്ചുതള്ളപ്പെടുന്നത്‌ യന്ത്രത്തകരാറുകൊണ്ടല്ല. മറിച്ച്‌, അവയുടെ ലോഹനിർമിതമായ ഭാഗങ്ങളെല്ലാം തുരുമ്പെടുത്തു പോകുന്നതുകൊണ്ടാണ്‌. പിറുപിറുപ്പിന്റെ കാര്യത്തിൽ ഈ ദൃഷ്ടാന്തത്തിന്‌ എന്തു പ്രസക്തിയാണുള്ളത്‌?

13 ചില ലോഹങ്ങൾക്കു തുരുമ്പിക്കുന്നതിനുള്ള പ്രവണത ഉള്ളതുപോലെ അപൂർണരായ മനുഷ്യർക്കു പരാതിപ്പെടാനുള്ള ഒരു ചായ്‌വുണ്ട്‌. അതിന്റെ ഏതൊരു ലക്ഷണവും തുടക്കത്തിൽത്തന്നെ തിരിച്ചറിയാൻ നാം ജാഗ്രത പുലർത്തണം. ഈർപ്പവും ഉപ്പുരസവുമുള്ള അന്തരീക്ഷം തുരുമ്പിക്കൽ പ്രക്രിയ ത്വരിതപ്പെടുത്തുന്നതുപോലെ പ്രതികൂല സാഹചര്യങ്ങൾ, പിറുപിറുക്കാനുള്ള നമ്മുടെ പ്രവണതയ്‌ക്ക്‌ ആക്കംകൂട്ടുന്നു. നിസ്സാരം അസ്വാരസ്യത്തെ ഒരു വലിയ പ്രശ്‌നമാക്കിത്തീർക്കാൻ പിരിമുറുക്കത്തിനു കഴിയും. അന്ത്യനാളുകളിലെ അവസ്ഥകൾ വഷളാകുന്തോറും പരാതിക്കുള്ള കാരണങ്ങളും വർധിക്കാനാണു സാധ്യത. (2 തിമൊഥെയൊസ്‌ 3:1-5) അതുകൊണ്ട്‌ യഹോവയുടെ ഒരു ദാസൻ സഹദാസനെതിരെ പിറുപിറുക്കാൻ തുടങ്ങിയേക്കാം. ഒരു ചെറിയ സംഗതി​—⁠ഉദാഹരണത്തിന്‌ മറ്റൊരാളുടെ ബലഹീനതകളോ പ്രാപ്‌തികളോ സേവനപദവികളോ സംബന്ധിച്ച അതൃപ്‌തി​—⁠ആയിരിക്കാം അതിനു പിന്നിൽ.

14, 15. പരാതിപ്പെടാനുള്ള പ്രവണതയ്‌ക്കു കടിഞ്ഞാണിടേണ്ടത്‌ എന്തുകൊണ്ട്‌?

14 നമ്മുടെ അനിഷ്ടത്തിനു കാരണം എന്തുതന്നെ ആയിരുന്നാലും പരാതിപ്പെടാനുള്ള പ്രവണതയ്‌ക്കു കടിഞ്ഞാണിടുന്നില്ലെങ്കിൽ നമ്മുടെയുള്ളിൽ അസംതൃപ്‌തി തളംകെട്ടിനിൽക്കുകയും പിറുപിറുക്കുന്നത്‌ ഒരു ശീലമായി മാറുകയും ചെയ്‌തേക്കാം. ആത്മീയതയെ ക്രമേണ നശിപ്പിക്കുന്ന ഈ ശീലം ഒടുവിൽ നമ്മെ പൂർണമായി ദുഷിപ്പിച്ചേക്കാം. മരുഭൂമിയിലെ ജീവിതത്തെക്കുറിച്ചു പിറുപിറുത്തപ്പോൾ ഇസ്രായേല്യർ യഹോവയെ കുറ്റപ്പെടുത്തുകപോലും ചെയ്‌തു. (പുറപ്പാടു 16:8) അത്തരമൊരു അവസ്ഥ നമുക്ക്‌ ഉണ്ടാകാതിരിക്കട്ടെ!

15 തുരുമ്പിനെ പ്രതിരോധിക്കുന്ന പെയിന്റടിക്കുകയും വീണ്ടും തുരുമ്പിക്കുന്ന ഭാഗങ്ങൾക്ക്‌ അപ്പപ്പോൾ ശ്രദ്ധകൊടുക്കുകയും ചെയ്‌താൽ ലോഹങ്ങളുടെ തുരുമ്പിക്കൽപ്രവണത നിയന്ത്രിക്കാനാകും. സമാനമായി, പരാതിപ്പെടാനുള്ള പ്രവണത നമുക്കുണ്ടെന്നു തിരിച്ചറിയുന്നപക്ഷം ഉടനടി പ്രാർഥനാപൂർവം ആവശ്യമായ ശ്രദ്ധ നൽകുന്നതിലൂടെ നമുക്കതു നിയന്ത്രണത്തിൽ നിറുത്താനാകും. എങ്ങനെ?

യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങളെ വീക്ഷിക്കുക

16. പരാതിപ്പെടാനുള്ള പ്രവണത ചെറുത്തുനിൽക്കാൻ എങ്ങനെ കഴിയും?

16 നമ്മിലും നമ്മുടെ പ്രശ്‌നങ്ങളിലും മനസ്സു കേന്ദ്രീകരിക്കാനും യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമുക്കുള്ള അനുഗ്രഹങ്ങൾ വിസ്‌മരിച്ചുകളയാനും പിറുപിറുപ്പ്‌ ഇടയാക്കുന്നു. പരാതിപ്പെടാനുള്ള പ്രവണത ചെറുത്തുനിൽക്കാൻ നാം അത്തരം അനുഗ്രഹങ്ങൾ എപ്പോഴും നമ്മുടെ കൺമുമ്പിൽ നിറുത്തണം. ഉദാഹരണത്തിന്‌ നമുക്കോരോരുത്തർക്കും യഹോവയുടെ നാമം വഹിക്കുന്നതിനുള്ള മഹത്തായ പദവിയുണ്ട്‌. (യെശയ്യാവു 43:10) അവനുമായി ഉറ്റബന്ധം വളർത്തിയെടുക്കാനും “പ്രാർത്ഥന കേൾക്കുന്ന”വനെന്ന നിലയിൽ ഏതുനേരത്തും അവനോടു സംസാരിക്കാനും നമുക്കു കഴിയും. (സങ്കീർത്തനം 65:2; യാക്കോബ്‌ 4:8) നാം അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയം മനസ്സിലാക്കുകയും ദൈവത്തോടു വിശ്വസ്‌തരായി ജീവിക്കുകയെന്നതു നമ്മുടെ പദവിയാണെന്നു തിരിച്ചറിയുകയും ചെയ്യുന്നു. അതു നമ്മുടെ ജീവിതത്തിന്‌ യഥാർഥ അർഥം പകരുന്നു. (സദൃശവാക്യങ്ങൾ 27:11) രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുന്നതിൽ ക്രമമായ പങ്കുണ്ടായിരിക്കാനും നമുക്ക്‌ അവസരമുണ്ട്‌. (മത്തായി 24:14) യേശുക്രിസ്‌തുവിന്റെ മറുവിലയാഗത്തിലുള്ള വിശ്വാസം ശുദ്ധമായ മനസ്സാക്ഷിയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്നു. (യോഹന്നാൻ 3:16) വിവിധ ക്ലേശങ്ങൾക്കുമധ്യേയും നാം ആസ്വദിക്കുന്ന അനുഗ്രഹങ്ങളാണ്‌ ഇവയെല്ലാം.

17. പരാതിക്കു സാധുവായ കാരണം ഉള്ളപ്പോൾപ്പോലും യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ വീക്ഷിക്കാൻ നാം ശ്രമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

17 നമ്മുടെ കാഴ്‌ചപ്പാടിലൂടെമാത്രം കാര്യങ്ങൾ കാണുന്നതിനു പകരം യഹോവയുടെ വീക്ഷണം ഉണ്ടായിരിക്കാൻ നമുക്കു ശ്രമിക്കാം. “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ എഴുതി. (സങ്കീർത്തനം 25:4) പരാതിപ്പെടാൻ സാധുവായ ഒരു കാരണം നമുക്കുണ്ടെങ്കിൽ യഹോവ അത്‌ അറിയാതിരിക്കുകയില്ലെന്ന്‌ ഓർക്കുക. പെട്ടെന്നുതന്നെ പ്രശ്‌നം പരിഹരിക്കാൻ അവനു കഴിയും. അപ്പോൾപ്പിന്നെ പ്രതികൂല സാഹചര്യങ്ങൾ തുടരാൻ ചിലപ്പോഴൊക്കെ അവൻ അനുവദിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ക്ഷമ, സഹിഷ്‌ണുത, വിശ്വാസം, ദീർഘക്ഷമ എന്നിങ്ങനെയുള്ള നല്ല ഗുണങ്ങൾ വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുക എന്നതായിരിക്കണം അതിന്റെ ഉദ്ദേശ്യം.​—⁠യാക്കോബ്‌ 1:2-4.

18, 19. പരാതിപ്പെടാതെ അസൗകര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുമ്പോൾ ഉണ്ടായേക്കാവുന്ന സത്‌ഫലങ്ങൾക്കു ദൃഷ്ടാന്തം പറയുക.

18 പരാതിപ്പെടാതെ അസൗകര്യങ്ങളുമായി പൊരുത്തപ്പെട്ടുപോകുമ്പോൾ നമ്മുടെ വ്യക്തിത്വം മെച്ചപ്പെടുക മാത്രമല്ല, നമ്മെ നിരീക്ഷിക്കുന്നവർക്കു മതിപ്പുതോന്നാൻ അത്‌ ഇടയാക്കുകയും ചെയ്‌തേക്കാം. 2003-ൽ യഹോവയുടെ സാക്ഷികളിൽ ചിലർ ഒരു കൺവെൻഷനിൽ സംബന്ധിക്കാൻ ജർമനിയിൽനിന്നു ഹംഗറിയിലേക്കു ബസ്സിൽ സഞ്ചരിക്കുകയായിരുന്നു. ഡ്രൈവർ സാക്ഷിയായിരുന്നില്ല, പത്തു ദിവസത്തേക്ക്‌ സാക്ഷികളോടൊപ്പം കഴിച്ചുകൂട്ടുകയെന്നത്‌ അദ്ദേഹത്തിന്‌ അത്ര ഇഷ്ടമുള്ള കാര്യവുമായിരുന്നില്ല. എന്നാൽ യാത്രയുടെ അവസാനമായപ്പോഴേക്കും അദ്ദേഹത്തിന്റെ നിലപാടിനു മാറ്റംവന്നു. എന്തുകൊണ്ട്‌?

19 യാത്രാമധ്യേ പല അസൗകര്യങ്ങളും നേരിട്ടിരുന്നു. എന്നാൽ അതിലൊന്നും സാക്ഷികൾ യാതൊരു പരാതിയും പറഞ്ഞില്ല. തന്റെ ബസ്സിൽ സഞ്ചരിച്ചിട്ടുള്ളതിലേക്കും ഏറ്റവും നല്ല യാത്രക്കാർ അവരായിരുന്നെന്ന്‌ ആ ഡ്രൈവർ പറഞ്ഞു! അടുത്ത പ്രാവശ്യം സാക്ഷികൾ തന്റെ വീട്ടിൽ വരുമ്പോൾ അവരെ കയറ്റിയിരുത്തി അവർ പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിക്കുമെന്ന്‌ അദ്ദേഹം വാക്കുകൊടുത്തു. ആ യാത്രക്കാർ “എല്ലാം പിറുപിറുപ്പു . . . കൂടാതെ” ചെയ്‌തതുകൊണ്ട്‌ ഡ്രൈവർക്കു സാക്ഷികളെക്കുറിച്ചു നല്ല മതിപ്പുതോന്നാൻ ഇടയായി.

അന്യോന്യം ക്ഷമിക്കുന്നത്‌ ഐക്യം ഉന്നമിപ്പിക്കുന്നു

20. നാം അന്യോന്യം ക്ഷമിക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 സഹവിശ്വാസിക്കെതിരെ നമുക്കൊരു പരാതിയുണ്ടെങ്കിൽ നാം എന്തു ചെയ്യണം? പ്രശ്‌നം ഗുരുതരമാണെങ്കിൽ മത്തായി 18:15-17-ലെ യേശുവിന്റെ വാക്കുകളിൽ കാണുന്ന തത്ത്വങ്ങൾ നാം ബാധകമാക്കണം. എന്നാൽ എല്ലായ്‌പോഴും ഇത്‌ ആവശ്യമായിവരുകയില്ല, കാരണം മിക്ക പരാതികളും നിസ്സാരമായിരിക്കും. തെറ്റുകൾ ക്ഷമിക്കാൻ ലഭിക്കുന്ന ഒരു അവസരമായി അത്തരം സന്ദർഭങ്ങളെ വീക്ഷിക്കരുതോ? പൗലൊസ്‌ ഇങ്ങനെ എഴുതി: “അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ. എല്ലാറ്റിന്നും മീതെ സമ്പൂർണ്ണതയുടെ ബന്ധമായ സ്‌നേഹം ധരിപ്പിൻ.” (കൊലൊസ്സ്യർ 3:13, 14) ക്ഷമിക്കാൻ നാം സന്നദ്ധരാണോ? നമ്മെക്കുറിച്ചു പരാതിപറയാൻ യഹോവയ്‌ക്കു കാരണങ്ങളില്ലേ? എന്നാൽ വീണ്ടുംവീണ്ടും അവൻ നമ്മോട്‌ അനുകമ്പ കാണിക്കുകയും ക്ഷമിക്കുകയും ചെയ്യുന്നു.

21. പിറുപിറുപ്പു കേൾക്കുമ്പോൾ ഒരു വ്യക്തി എങ്ങനെ പ്രതികരിച്ചേക്കാം?

21 പരാതിക്കുള്ള കാരണം എന്തുതന്നെയായിരുന്നാലും പിറുപിറുപ്പിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ല. “പിറുപിറുക്കുക” എന്നതിന്റെ എബ്രായ പദത്തിന്‌ “മുറുമുറുക്കുക” എന്നും അർഥമുണ്ട്‌. ഇടവിടാതെ പിറുപിറുക്കുന്ന ഒരു വ്യക്തിയുടെ സാമീപ്യം നമ്മിൽ അനേകരെയും അലോസരപ്പെടുത്തുന്നു; ആ വ്യക്തിയെ ഒഴിവാക്കാൻ നാം ശ്രമിക്കുകയും ചെയ്യും. അതുകൊണ്ട്‌ നാം പിറുപിറുക്കുകയോ മുറുമുറുക്കുകയോ ചെയ്യുന്നെങ്കിൽ നമ്മുടെ കൂടെയുള്ളവരെ അത്‌ അലോസരപ്പെടുത്തിയേക്കാം. അങ്ങേയറ്റം അസ്വസ്ഥരായിത്തീർന്നേക്കാവുന്ന അവർ നമ്മെ അകറ്റിനിറുത്താൻ ശ്രമിക്കുകപോലും ചെയ്‌തേക്കാം! മുറുമുറുക്കുന്നവരെ മറ്റുള്ളവർ ശ്രദ്ധിച്ചേക്കാമെങ്കിലും ആരുംതന്നെ അവരിലേക്ക്‌ ആകർഷിക്കപ്പെടുകയില്ല.

22. യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ ഒരു പെൺകുട്ടി എന്തു പറഞ്ഞു?

22 മറ്റുള്ളവരോടു ക്ഷമിക്കാനുള്ള മനോഭാവം ഐക്യം ഉന്നമിപ്പിക്കുന്നു, യഹോവയുടെ ജനം പ്രിയപ്പെടുന്ന ഒന്നാണ്‌ ഈ ഐക്യം. (സങ്കീർത്തനം 133:1-3) ഒരു യൂറോപ്യൻ രാജ്യത്തെ 17 വയസ്സുള്ള ഒരു കത്തോലിക്കാ പെൺകുട്ടി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ ഒരു കത്തയയ്‌ക്കുകയുണ്ടായി. അവരോടുള്ള വിലമതിപ്പു വെളിപ്പെടുത്തിക്കൊണ്ട്‌ അവൾ എഴുതി: “അത്യാഗ്രഹം, അനൈക്യം, അസഹിഷ്‌ണുത, വിദ്വേഷം, സ്വാർഥത എന്നിവയാൽ അംഗങ്ങൾ ഭിന്നിക്കപ്പെട്ടിട്ടില്ലാത്തതായി എനിക്കറിയാവുന്ന ഒരേയൊരു സംഘടന ഇതാണ്‌.”

23. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

23 സത്യദൈവമായ യഹോവയുടെ ആരാധകരെന്ന നിലയിൽ നമുക്കു ലഭിക്കുന്ന എല്ലാ ആത്മീയ അനുഗ്രഹങ്ങളെയും വിലമതിക്കുന്നത്‌, ഐക്യത്തിനായി പ്രവർത്തിക്കാനും മറ്റുള്ളവർക്കെതിരെ പിറുപിറുക്കാതിരിക്കാനും നമ്മെ സഹായിക്കും. യഹോവയുടെ സംഘടനയുടെ ഭൗമിക ഭാഗത്തിനെതിരായുള്ള ഏറെ അപകടകരമായതരം പിറുപിറുപ്പിൽ ഏർപ്പെടുന്നതിൽനിന്ന്‌ ദൈവികഗുണങ്ങൾ നമ്മെ തടയുന്നത്‌ എങ്ങനെയെന്ന്‌ അടുത്ത ലേഖനം നമുക്കു കാണിച്ചുതരും.

നിങ്ങൾ ഓർമിക്കുന്നുവോ?

• പിറുപിറുപ്പിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

• പിറുപിറുപ്പിന്റെ പരിണതഫലങ്ങൾ എങ്ങനെ ദൃഷ്ടാന്തീകരിക്കാം?

• പിറുപിറുക്കാനുള്ള പ്രവണത തരണംചെയ്യാൻ നമ്മെ എന്തു സഹായിക്കും?

• ക്ഷമിക്കാനുള്ള മനസ്സൊരുക്കം പിറുപിറുപ്പിൽനിന്ന്‌ ഒഴിഞ്ഞിരിക്കാൻ നമ്മെ എങ്ങനെ സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

യഥാർഥത്തിൽ യഹോവയ്‌ക്കെതിരെ ആയിരുന്നു ഇസ്രായേല്യർ പിറുപിറുത്തത്‌!

[17-ാം പേജിലെ ചിത്രം]

യഹോവ വീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ വീക്ഷിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ?

[18-ാം പേജിലെ ചിത്രങ്ങൾ]

അന്യോന്യം ക്ഷമിക്കുന്നത്‌ ക്രിസ്‌തീയ ഐക്യം ഉന്നമിപ്പിക്കുന്നു