ദൈവത്തിന് ഒരു സംഘടനയുണ്ടോ?
ദൈവത്തിന് ഒരു സംഘടനയുണ്ടോ?
ക്രമബദ്ധത ദൈവത്തിന്റെ സൃഷ്ടികളിലെവിടെയും ദൃശ്യമാണ്. ഒരു യീസ്റ്റ് കോശത്തിന്റെ കാര്യംതന്നെയെടുക്കുക. ഒരു ബോയിങ് വിമാനത്തിന്റെ അത്രയുംതന്നെ ഭാഗങ്ങളുണ്ട് ആ ഒരൊറ്റ കോശത്തിന്! വെറും അഞ്ച് മൈക്രോൺ a വ്യാസമുള്ള ഒരു ഗോളത്തിനകത്താണ് ഈ ഭാഗങ്ങളത്രയും ക്രമീകരിച്ചിരിക്കുന്നത് എന്നോർക്കുക! എന്നാൽ ബോയിങ് വിമാനത്തിന് ഇല്ലാത്ത വിസ്മയകരമായ ഒരു പ്രാപ്തി ഈ കൊച്ചുകോശത്തിനുണ്ട്. പ്രജനനത്തിലൂടെ പെരുകാനുള്ള കഴിവ്! അതെ, നിസ്സാരമെന്നു തോന്നിയേക്കാവുന്ന ഈ കോശത്തിൽ ദർശിക്കാനാകുന്ന ക്രമബദ്ധതയും ചിട്ടയും ആരെയും അമ്പരപ്പിക്കാൻപോന്നതാണ്!—1 കൊരിന്ത്യർ 14:33.
ഭൗതികപ്രപഞ്ചത്തിൽ മാത്രമല്ല ക്രമബദ്ധതയുടെ തെളിവുകൾ നാം കാണുന്നത്. ആത്മമണ്ഡലത്തിലെ പിഴവറ്റ സംഘാടനത്തെപ്പറ്റി ബൈബിൾ പറയുന്നുണ്ട്. അവിടെ എല്ലാം സ്രഷ്ടാവ് ഉദ്ദേശിച്ചിരിക്കുന്ന വിധത്തിൽ ഭംഗിയായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഒരു ദർശനത്തിൽ പ്രവാചകനായ ദാനിയേൽ ദൈവസന്നിധിയിൽ നിൽക്കുന്ന അസംഖ്യം ദൈവദൂതന്മാരെ കാണുകയുണ്ടായി. അതേക്കുറിച്ച് അവൻ ഇങ്ങനെ എഴുതി: “ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു.” (ദാനീയേൽ 7:9, 10) അവരുടെ സംഖ്യ ദശകോടിയിലധികം വരുമെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. ഭൂമിയിലെ ദൈവദാസന്മാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതുൾപ്പെടെ അനേകം ധർമങ്ങൾ ഇവർക്കു നിർവഹിക്കാനുണ്ട്. (സങ്കീർത്തനം 91:11) ചിന്തിച്ചുനോക്കുക, കോടാനുകോടി വരുന്ന ദൂതന്മാർ ദൈവത്തിന്റെ ഓരോ ആജ്ഞകളും നിർദേശങ്ങളും അണുവിട തെറ്റാതെ പാലിക്കുന്നു! എത്ര വലിയ സംഘാടനമായിരിക്കണം അതിനു പിന്നിലുള്ളത്!
സ്രഷ്ടാവായ യഹോവ ഈ പ്രപഞ്ചത്തിലെ ഏറ്റവും മികച്ച സംഘാടകനാണ്. പക്ഷേ എന്തിനും ഏതിനും നിയമങ്ങൾ വെച്ച് മനുഷ്യനെ വീർപ്പുമുട്ടിക്കുന്ന കർക്കശക്കാരനായ ഒരു ദൈവമല്ല അവൻ. അവൻ സ്നേഹസ്വരൂപനാണ്; “ധന്യനായ ദൈവം” അഥവാ സന്തോഷത്തിന്റെ ദൈവം എന്ന് തിരുവെഴുത്തുകൾ വിശേഷിപ്പിക്കുന്ന അവൻ തന്റെ സൃഷ്ടികളുടെ ക്ഷേമത്തിൽ അതീവ താത്പര്യമുള്ളവനാണ്. (1 തിമൊഥെയൊസ് 1:11; 1 പത്രോസ് 5:7) പുരാതന ഇസ്രായേല്യരോടും ആദ്യകാല ക്രിസ്ത്യാനികളോടും ദൈവം ഇടപെട്ട വിധം നോക്കിയാൽ ദൈവത്തിന്റെ സ്നേഹവും കരുതലും നമുക്ക് മനസ്സിലാക്കാം.
പുരാതന ഇസ്രായേൽ—സുസംഘടിതരായ ഒരു ജനത
സത്യാരാധനയ്ക്കായി യഹോവ തിരഞ്ഞെടുത്ത ഇസ്രായേല്യർ സുസംഘടിതരായ ഒരു ജനതയായിരുന്നു. അവരെ ആ വിധത്തിൽ സംഘടിപ്പിക്കാൻ ദൈവം ഉപയോഗിച്ചത് മോശയെയായിരുന്നു. സീനായ് മരുഭൂമിയിലൂടെയുള്ള ഇസ്രായേല്യരുടെ പ്രയാണത്തെക്കുറിച്ചു ചിന്തിക്കുക. ആ യാത്രയ്ക്കിടെ പലപ്പോഴും അവർക്ക് കൂടാരമടിച്ച് താമസിക്കേണ്ടിവന്നിട്ടുണ്ട്. ഓരോ കുടുംബത്തെയും അവരവർക്ക് ഇഷ്ടമുള്ളിടത്ത് കൂടാരമടിക്കാൻ അനുവദിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ? എന്നാൽ അങ്ങനെയൊരു അരാജകത്വമുണ്ടാകാൻ ദൈവം അനുവദിച്ചില്ല. ഓരോ ഗോത്രവും എവിടെ പാളയമടിക്കണം എന്നതു സംബന്ധിച്ച് യഹോവ വ്യക്തമായ നിർദേശം നൽകി. (സംഖ്യാപുസ്തകം 2:1-34) കൂടാതെ, മോശ മുഖാന്തരം ദൈവം നൽകിയ ന്യായപ്രമാണത്തിൽ ആരോഗ്യം, ശുചിത്വം എന്നിവയോടു ബന്ധപ്പെട്ട നിയമങ്ങളും ഉണ്ടായിരുന്നു. വിസർജ്യം നീക്കം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള നിർദേശം ഒരു ഉദാഹരണമാണ്.—ആവർത്തനപുസ്തകം 23:12, 13.
ഇസ്രായേല്യർ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചതും സുസംഘടിതരായ ഒരു ജനതയായിട്ടാണ്. ജനത്തെ മൊത്തം 12 ഗോത്രങ്ങളായി തിരിച്ചിരുന്നു. ഓരോ ഗോത്രത്തിനും പ്രത്യേകം പ്രത്യേകം ഭൂപ്രദേശവും നൽകിയിരുന്നു. ആരാധന, വിവാഹം, കുടുംബം, വിദ്യാഭ്യാസം, വ്യാപാരകാര്യങ്ങൾ, ആഹാരരീതി, കൃഷി, മൃഗപരിപാലനം എന്നിങ്ങനെ അവരുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ബാധിക്കുന്ന നിയമങ്ങൾ യഹോവ നൽകിയ ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു. b ചില നിയമങ്ങളിൽ സൂക്ഷ്മമായ നിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും അതിലെല്ലാം യഹോവയ്ക്ക് തന്റെ ജനത്തോടുള്ള കരുതലും സ്നേഹവും പ്രതിഫലിച്ചിരുന്നു. അവരുടെ സന്തോഷത്തിനുവേണ്ടി ഉള്ളതായിരുന്നു ആ നിയമങ്ങളെല്ലാം. അവ അനുസരിച്ച സമയത്തൊക്കെ അവർ യഹോവയുടെ പ്രീതി, അവന്റെ സ്വന്തജനം എന്ന പദവി, ആസ്വദിച്ചു.—സങ്കീർത്തനം 147:19, 20.
മോശ സമർഥനായ ഒരു നേതാവായിരുന്നു. മോശയുടെ ജയപരാജയങ്ങൾ പക്ഷേ അവന്റെ നേതൃത്വപാടവത്തെയല്ല പിന്നെയോ ദൈവം ചെയ്തിരുന്ന ക്രമീകരണങ്ങളോടുള്ള അവന്റെ വിശ്വസ്തതയെ ആശ്രയിച്ചിരുന്നു. ഉദാഹരണത്തിന്, മരുഭൂമിയിലൂടെയുള്ള പ്രയാണത്തിൽ, ജനത്തെ ഏതു വഴിയിലൂടെ നയിക്കണമെന്ന് മോശ തീരുമാനിച്ചത് പുറപ്പാടു 13:21, 22) തന്റെ ജനത്തെ നയിക്കാൻ യഹോവ മോശയെപ്പോലുള്ള മനുഷ്യരെ ഉപയോഗിച്ചെങ്കിലും യഥാർഥത്തിൽ അവരെ സംഘടിപ്പിച്ചതും വഴിനയിച്ചതും യഹോവതന്നെയായിരുന്നു. ഒന്നാം നൂറ്റാണ്ടിലും ദൈവം അങ്ങനെ ചെയ്തിരുന്നു.
എങ്ങനെയാണ്? യഹോവ അതിന് ഒരു ക്രമീകരണം ചെയ്തിരുന്നു. പകൽ സമയത്ത് ഒരു മേഘസ്തംഭത്താലും രാത്രിയിൽ ഒരു അഗ്നിസ്തംഭത്താലും ദൈവം അവരെ വഴികാട്ടി. (ആദ്യകാല ക്രിസ്ത്യാനികൾ സുസംഘടിതരായിരുന്നു
അപ്പൊസ്തലന്മാരുടെയും മറ്റു ക്രിസ്തുശിഷ്യന്മാരുടെയും ഊർജസ്വലമായ പ്രവർത്തനഫലമായി ഏഷ്യയുടെയും യൂറോപ്പിന്റെയും പല ഭാഗങ്ങളിലും ക്രിസ്തീയ സഭകൾ സ്ഥാപിക്കപ്പെട്ടു. അങ്ങുമിങ്ങുമായിട്ടാണ് സഭകൾ രൂപപ്പെട്ടതെങ്കിലും അവയൊന്നും സ്വതന്ത്രമായ, ഒറ്റപ്പെട്ട കൂട്ടങ്ങളായിരുന്നില്ല. പകരം അവ അപ്പൊസ്തലന്മാരുടെ സ്നേഹപുരസ്സരമായ മേൽനോട്ടത്തിൻകീഴിൽ ഏകീകരിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ക്രേത്ത (ക്രീറ്റ്) പ്രദേശത്തെ സഭയിലെ “കാര്യങ്ങൾ ക്രമപ്പെടുത്താ”നായി തീത്തൊസിനെ പൗലോസ് അപ്പൊസ്തലൻ ചുമതലപ്പെടുത്തുന്നതായി ബൈബിളിൽ നാം വായിക്കുന്നു. (തീത്തൊസ് 1:5) അതുപോലെ, കൊരിന്ത്യയിലുള്ള സഭയ്ക്ക് എഴുതവെ ചില സഹോദരന്മാർക്ക് ‘നേതൃത്വപാടവം’ അഥവാ നല്ല സംഘാടനശേഷി ഉള്ളതായി പൗലോസ് പരാമർശിച്ചു. (1 കൊരിന്ത്യർ 12:28) സഭകളെയെല്ലാം ഇത്ര ഭംഗിയായി ഏകോപിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞത് വാസ്തവത്തിൽ ആരുടെ കഴിവായിരുന്നു? പൗലോസുതന്നെ അതു പറയുന്നുണ്ട്. സഭയെ ‘ദൈവമാണ് സമന്വയിപ്പിച്ചത്’ എന്ന് അവൻ എഴുതി. (1 കൊരിന്ത്യർ 12:25) അതെ, ആ സംഘാടനത്തിന്റെയും ഏകോപനത്തിന്റെയും ബഹുമതി യഹോവയാം ദൈവത്തിനുള്ളതായിരുന്നു.
ക്രിസ്തീയ സഭയിൽ നിയമിക്കപ്പെട്ടിരുന്ന മേൽവിചാരകന്മാർ സഭയിലുള്ളവരുടെ യജമാനന്മാരായിരുന്നില്ല, മറിച്ച് “കൂട്ടുവേലക്കാരാ”യിരുന്നു. ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു വിധേയപ്പെട്ടുകൊണ്ട് അവർ ഓരോരുത്തരും “അജഗണത്തിനു മാതൃക” ആയിരിക്കണമായിരുന്നു. (2 കൊരിന്ത്യർ 1:24; 1 പത്രോസ് 5:2, 3) ഏതെങ്കിലുമൊരു മനുഷ്യനോ ഒരു കൂട്ടം മനുഷ്യരോ അല്ല, പിന്നെയോ പുനരുത്ഥാനം പ്രാപിച്ച യേശുക്രിസ്തുവാണ് ക്രിസ്തീയസഭയുടെ ശിരസ്സ്.—എഫെസ്യർ 5:23.
കൊരിന്തിലെ സഭ മറ്റു സഭകളിൽനിന്നു വ്യത്യസ്തമായി സ്വന്തം വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ തുടങ്ങിയപ്പോൾ പൗലോസ് അവർക്ക് ഇപ്രകാരം എഴുതി: “ദൈവത്തിന്റെ വചനം നിങ്ങളിൽനിന്നോ പുറപ്പെട്ടത്? അല്ല, അതു നിങ്ങൾക്കു മാത്രമോ ലഭിച്ചത്?” (1 കൊരിന്ത്യർ 14:36) അവരുടെ ചിന്താഗതി തിരുത്തുന്നതിനും അവർക്ക് തന്നിഷ്ടപ്രകാരം പ്രവർത്തിക്കാനാവില്ലെന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും വേണ്ടിയാണ് അവൻ ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. അപ്പൊസ്തലന്മാരുടെ നിർദേശങ്ങൾ പിൻപറ്റിയപ്പോൾ സഭകൾ എണ്ണത്തിൽ പെരുകുകയും ആത്മീയാഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു.—പ്രവൃത്തികൾ 16:4, 5.
ദൈവസ്നേഹത്തിന്റെ തെളിവ്
ആകട്ടെ, ഇന്നത്തെ കാര്യമോ? ഒരു മതസംഘടനയുടെ ഭാഗമായിരിക്കാൻ ചിലർ ഇഷ്ടപ്പെടുന്നില്ല. എന്നാൽ ബൈബിളിൽ നോക്കിയാൽ, ദൈവം തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാൻ എല്ലാ കാലത്തും തന്റേതായ ഒരു സംഘടനയെ ഉപയോഗിച്ചിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിയും. പണ്ട്, ഇസ്രായേല്യരായ തന്റെ ആരാധകരെ ഒരു ജനതയെന്നനിലയിൽ അവൻ സംഘടിപ്പിച്ചു. അതുപോലെ ആദ്യകാല ക്രിസ്ത്യാനികളെയും ഒരു കൂട്ടമെന്നനിലയിൽ അവൻ സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്തു.
അതുകൊണ്ട്, കഴിഞ്ഞ കാലത്തേതുപോലെ ദൈവം ഇക്കാലത്തും തന്റെ ജനത്തെ നയിക്കുന്നുണ്ടാകും എന്നു ചിന്തിക്കുന്നത് യുക്തിസഹമല്ലേ? തന്റെ ആരാധകരെ സംഘടിപ്പിക്കുകയും ഏകീകരിക്കുകയും ചെയ്യുന്നത് ദൈവത്തിന് അവരോടുള്ള സ്നേഹത്തിന്റെ തെളിവാണ്. ഇന്ന്, മനുഷ്യവർഗത്തെ സംബന്ധിച്ച തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കാനായി യഹോവ തന്റെ സംഘടനയെ ഉപയോഗിക്കുന്നു. പക്ഷേ ആ സംഘടനയെ എങ്ങനെ തിരിച്ചറിയാം? അതിനുള്ള ചില അടയാളങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
▪ സത്യക്രിസ്ത്യാനികൾ ഒരു പ്രത്യേക വേലചെയ്യാനായി സംഘടിതരായിരിക്കുന്നു. (മത്തായി 24:14; 1 തിമൊഥെയൊസ് 2:3, 4) സകല ജനതകളോടും ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കാനുള്ള ഒരു നിയോഗം യേശു തന്റെ അനുഗാമികൾക്കു നൽകിയിട്ടുണ്ട്. ഇത്രയും ബൃഹത്തായ ഒരു നിയോഗം നിറവേറ്റണമെങ്കിൽ ഒരു അന്താരാഷ്ട്ര സംഘടന കൂടിയേ തീരൂ. ഉദാഹരണത്തിന്, ഒന്നോ രണ്ടോ പേർക്ക് ആഹാരം കൊടുക്കാൻ ഒരാൾക്കു സാധിച്ചെന്നുവരും. എന്നാൽ ലക്ഷക്കണക്കിന് ആളുകളെ പോഷിപ്പിക്കേണ്ടതുണ്ടെങ്കിൽ സുസംഘടിതരായി പ്രവർത്തിക്കുന്ന ഒരുകൂട്ടം ആളുകൾ വേണം; അവരുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ക്രമീകരണവും ഉണ്ടായിരിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ, തങ്ങളുടെ നിയോഗം നിറവേറ്റാൻ സത്യക്രിസ്ത്യാനികളും സുസംഘടിതരായിരിക്കണം എന്നു വ്യക്തമല്ലേ? “ഏകമനസ്സോടെ,” അതായത് തികഞ്ഞ സഹകരണത്തോടെയാണ് സത്യക്രിസ്ത്യാനികൾ അവരുടെ ദൗത്യം നിറവേറ്റുന്നത്. (സെഫന്യാവു 3:9) ഏകീകൃതമായി, ചിട്ടയോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ സഹായമില്ലാതെ, പല ദേശക്കാരെയും പല ഭാഷക്കാരെയും പല വംശക്കാരെയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു സംരംഭം സാധ്യമാകുമോ?
▪ പരസ്പരം പ്രോത്സാഹനവും പിന്തുണയും നൽകാൻതക്കവിധം സംഘടിതരാണ് സത്യക്രിസ്ത്യാനികൾ. ഒറ്റയ്ക്കു മലകയറുന്ന ഒരു വ്യക്തിക്ക് ഏതു ഭാഗത്തുകൂടെ, എങ്ങനെ കയറണം എന്നൊക്കെ സ്വയം തീരുമാനിക്കാം. ഒറ്റയ്ക്കായതുകൊണ്ട് സ്വന്തം കാര്യം നോക്കിയാൽ മതി എന്നൊരു സൗകര്യവുമുണ്ട്. എന്നാൽ ഒരു അത്യാഹിതം ഉണ്ടാകുമ്പോഴായിരിക്കും ഒറ്റയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടതിന്റെ അപകടം അയാൾ മനസ്സിലാക്കുക. അതെ, ഒറ്റതിരിഞ്ഞു പ്രവർത്തിക്കുന്നത് ഒട്ടും ബുദ്ധിയല്ല. (സദൃശവാക്യങ്ങൾ 18:1) യേശു നൽകിയ നിയോഗം നിറവേറ്റുന്ന കാര്യത്തിലും ഇതു സത്യമാണ്; പരസ്പരം സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്താലേ ക്രിസ്ത്യാനികൾക്ക് അതു നിറവേറ്റാൻ കഴിയൂ. (മത്തായി 28:19, 20) മടുത്തു പിന്മാറാതെ തങ്ങളുടെ നിയോഗവുമായി മുന്നോട്ടുപോകാൻ ആവശ്യമായ തിരുവെഴുത്തു പ്രബോധനവും പരിശീലനവും പ്രോത്സാഹനവും ക്രിസ്തീയ സഭ അതിന്റെ അംഗങ്ങൾക്ക് നൽകുന്നു. ദൈവത്തെ ആരാധിക്കാനും ദൈവത്തിൽനിന്നുള്ള പ്രബോധനം സ്വീകരിക്കാനുമുള്ള വേദിയാണ് ക്രിസ്തീയ യോഗങ്ങൾ. അങ്ങനെയാണെന്നിരിക്കെ, ഈ യോഗങ്ങളുടെ സഹായമില്ലാതെ ഒരു വ്യക്തിക്ക് എങ്ങനെ യഹോവയാം ദൈവത്തെക്കുറിച്ചും അവന്റെ വഴികളെക്കുറിച്ചും പഠിക്കാൻ കഴിയും?—എബ്രായർ 10:24, 25.
▪ ദൈവത്തെ ഒരുമയോടെ സേവിക്കാൻതക്കവിധം സംഘടിതരാണ് സത്യക്രിസ്ത്യാനികൾ. യേശുവിന്റെ ആടുകൾ അവന്റെ ശബ്ദം കേട്ട് “ഒരൊറ്റ ആട്ടിൻകൂട്ടമായിത്തീരും” എന്ന് ബൈബിൾ പറഞ്ഞിട്ടുണ്ട്. (യോഹന്നാൻ 10:16) വ്യത്യസ്ത സഭകളിലും കൂട്ടങ്ങളിലുമായി ചിതറിക്കിടക്കുന്ന ഒരു അവസ്ഥയിൽ ആയിരിക്കില്ല യേശുവിന്റെ ആടുകൾ എന്നു വ്യക്തം. ബൈബിൾ ഉപദേശങ്ങളുടെ കാര്യത്തിലും അവർക്കു തമ്മിൽ ഭിന്നിപ്പ് ഉണ്ടായിരിക്കില്ല; അവർ “എല്ലാവരും യോജിപ്പോടെ” സംസാരിക്കുന്നവരായിരിക്കും. (1 കൊരിന്ത്യർ 1:10) എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെങ്കിൽ നല്ല ചിട്ടയോടെ കാര്യങ്ങൾ നിർവഹിക്കപ്പെടണം. എല്ലാം ചിട്ടയോടെ നടക്കണമെങ്കിലോ? നല്ല സംഘാടനം വേണം. അങ്ങനെയുള്ള ഒരു ഏകീകൃത സഹോദരവർഗത്തിനുമാത്രമേ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കൂ.—സങ്കീർത്തനം 133:1, 3.
ബൈബിൾ വെച്ചിരിക്കുന്ന, മേൽപ്പറഞ്ഞത് ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിക്കുന്ന ഒരു സംഘടന ഇന്നുണ്ട്. ദൈവത്തെയും ബൈബിൾസത്യത്തെയും ആത്മാർഥമായി സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഈ സംഘടനയെ തിരിച്ചറിഞ്ഞ് അതിലേക്ക് ഒഴുകി വന്നുകൊണ്ടിരിക്കുന്നു. ഏകീകൃതരും സുസംഘടിതരുമായ കൂട്ടമെന്നനിലയിൽ ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾ ദൈവഹിതം ചെയ്യാൻ ആത്മാർഥമായി ശ്രമിക്കുന്നു. “ഞാൻ അവരുടെ ഇടയിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും” എന്ന് സ്രഷ്ടാവായ യഹോവ പറഞ്ഞിരിക്കുന്നു. (2 കൊരിന്ത്യർ 6:16) യഹോവയാം ദൈവത്തിന്റെ സംഘടനയുടെ ഭാഗമായിരുന്നുകൊണ്ട് അവനെ ആരാധിക്കുന്നെങ്കിൽ മഹത്തായ ഈ അനുഗ്രഹത്തിൽ നിങ്ങൾക്കും പങ്കുചേരാം.
[അടിക്കുറിപ്പുകൾ]
a ഒരു മീറ്ററിന്റെ പത്തുലക്ഷത്തിലൊന്നാണ് ഒരു മൈക്രോൺ അഥവാ മൈക്രോമീറ്റർ.
b യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, യഹോവയോട് അടുത്തുചെല്ലുവിൻ എന്ന പുസ്തകത്തിന്റെ 13-ാം അധ്യായം കാണുക.
[13-ാം പേജിലെ ചിത്രം]
സുസംഘടിതമായിരുന്ന ഇസ്രായേല്യപാളയം
[14, 15 പേജുകളിലെ ചിത്രങ്ങൾ]
ലോകവ്യാപകമായി പ്രസംഗവേല നിർവഹിക്കാൻ നല്ല സംഘാടനം ആവശ്യമാണ്
വീടുതോറുമുള്ള ശുശ്രൂഷ
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
സമ്മേളനങ്ങൾ
ആരാധനാലയങ്ങളുടെ നിർമാണം